Friday, December 24, 2010

രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ഓര്‍മ്മയായി

 അനിശ്ചിതത്വത്തിന്റെ ഒരു പകലിനൊടുവില്‍ കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍ ഓര്‍മ്മയായി.  രാഷ്ട്രീയ സാഹചര്യങ്ങളോടെന്ന പോലെ രോഗത്തോടും പൊരുതി വിജയിച്ച കെ കരുണാകരന്‍  ഒടുവില്‍ ഇന്നലെ   വൈകിട്ട് 5.30-ന് അനന്തപുരി ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും  പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ലീഡറുമായിരുന്ന  കെ കരുണാകരന്റെ അന്ത്യ നിമിഷത്തില്‍ മകന്‍ കെ മുരളീധരനും മകള്‍ പത്മജയും അവരുടെ കുടുംബങ്ങളും അരികിലുണ്ടായിരുന്നു.  ലീഡറുടെ മരണമറിഞ്ഞ് അദ്യം ആശുപത്രിയിലെത്തിയത്  മുഖ്യമന്ത്രി വി എസ്  അച്യുതാനന്ദനായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയിലെത്തി. പനിയും ശ്വാസതടസവും മൂലം ഈ മാസം  പത്തിനായിരുന്നു കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയിലായിരിക്കെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. പിന്നീട് രോഗം നിയന്ത്രണവിധേയമാകുകയും നിലമെച്ചപ്പെടുകയും ചെയ്തു. അദ്ദേഹം  വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവുണ്ടായി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് ഇന്നലെ ഉച്ചക്ക് വീണ്ടും തലച്ചോറിന്റെ സി ടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ബ്രെയ്ന്‍ സ്റ്റെമ്മിനും തലച്ചോറിന്റെ മറ്റുഭാഗങ്ങളിലും തകരാരുള്ളതായി കണ്ടു.രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും മരുന്നുകളുടെ സഹായത്തോടെ മാത്രം നിലനിര്‍ത്തുകയായിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ രീതിയില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു

 .
ഡോക്ടര്‍മാര്‍പിന്നീട്  വൈകുന്നേരം 5.30 ഓടെയാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലീഡര്‍ മരിച്ചു എന്ന് ഔദ്യോഗിക സ്ഥിതീകരണം വന്നത്
തൃശ്ശൂരില്‍ കല്ല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനടുത്തേക്ക് അന്ത്യ വിശ്രമത്തിന് പോകുംമുമ്പ് ലീഡറുടെ ഭൗതികശരീരത്തെ ഒരു നോക്കു കാണാന്‍  നിരവധി പേരാണ് നന്തന്‍ കോട്ടെ കല്ല്യാണി ഭവനിലെത്തിയത്. രാത്രിവൈകിയും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങള്‍ കല്യാണിയിലേക്ക് എത്തുകയാണ്. പലപ്പോഴും വരുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വളരെയേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
പ്രതിരോധ മന്ത്രി  എ കെ ആന്റണി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി കെ വി തോമസ്,മന്ത്രി സി ദിവാകരന്‍,കെ ബി ഗണേശ്കുമാര്‍ എംഎല്‍എ,  കെ ഇ ഇസ്മയില്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ്,ആര്‍ച്ച്ബിഷപ്പ് ബസേലിയസ്  മാര്‍ ക്ലീനസ് തുടങ്ങിയവര്‍ കല്യാണിയിലെത്തി ലീഡര്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.